Minnal Shaji Pappan

ഷാജി പാപ്പൻ- കോടഞ്ചേരിയിൽ ഇന്ന് മിന്നലായി..

കോടഞ്ചേരി: ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്നത് ഷാജിപാപ്പന്റെ ധീരതയെ കുറിച്ചാണ്. അപകടം ഉണ്ടായപ്പോൾ മിന്നൽവേഗത്തിൽ ഓടിയെത്തി, മിന്നലായി ലോറി പായിച്ച് ഉണ്ടായേക്കാവുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയ വീര പുരുഷൻ ആണ് ഇന്ന് ലോകമെമ്പാടും ഷാജിയേട്ടൻ.ഷാജി പാപ്പൻ മിന്നൽ ഷാജി ആയത് കോടഞ്ചേരികാർക്ക് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല..

ലൈസൻസ് കിട്ടിയ കാലം മുതൽ കോടഞ്ചേരിയിൽ വണ്ടിയോടിച്ചു നാട്ടുകാർക്ക് വേണ്ടിയും, സുഹൃത്തുക്കൾക്ക് വേണ്ടി ഏതു പാതിരാത്രിയിലും എന്തു സഹായത്തിനും എപ്പോഴും വിളിപ്പുറത്തുള്ള ഒരാളാണ്. പല പേരിലാണ് ഷാജിയെ പലരുടെയും ഫോണിൽ നമ്പർ സേവ് ചെയ്തിട്ടുണ്ടാവുക. ഓട്ടോ ഓടിക്കുന്ന കാലത്ത് ഓട്ടോ ഷാജി, ഏവർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന അവരുടെ വണ്ടിയോടിക്കാനും പ്രായമായവർക്ക് ആശുപത്രി പോകാനോ മറ്റെന്ത് ആവശ്യങ്ങൾക്കും ഏതുസമയത്തും സന്നദ്ധനായിരുന്നു ഷാജി എല്ലാവരുടെയും ഓട്ടോ ഷാജിആയി. മൃഗസ്നേഹിയായ ഷാജി കോടഞ്ചേരിയിൽ ഒരു പെറ്റ് ഷോപ്പ് ആരംഭിക്കുകയും അലങ്കാര മത്സ്യത്തിനും വിവിധയിനം വളർത്തുമൃഗങ്ങൾക്കും ആവശ്യക്കാർ ആശ്രയിക്കുന്ന ഷാജിയെ അന്ന് എല്ലാവരും പട്ടി ഷാജി എന്നു വിളിച്ചു.

പിന്നീട് ഭാര്യയുടെ കൂടെ ഫാൻസി ഷോപ്പും പൂജ സ്റ്റോറും തുടങ്ങിയപ്പോൾ ഷാജി സ്വാമിയായി. അനിയന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്തു നടത്തിയപ്പോൾ ബാർബർ ഷാജി ആയി. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവർ ആയി തുടങ്ങി, സ്വന്തമായി ഒരു സ്കൂൾ ബസ് കോവിഡിന് മുൻപ് വാങ്ങുകയും കൊവിഡ് കാലം കടക്കെണിയിൽ ആക്കി ഒരു ദിവസം പോലും ഓടിക്കാൻ കഴിയാതെ ആ ബസ് ആക്രിക്കു വിൽക്കേണ്ടി വന്ന ഷാജി, തോൽക്കാൻ മനസ്സില്ലാതെ മീൻ കച്ചവടം ആരംഭിച്ചപ്പോൾ മീൻ ഷാജി ആയി. അടുത്ത ലോക്ഡൗണിൽ അതും നഷ്ടത്തിൽ ആയപ്പോൾ ടയർ റീ സോളിങ് ഷോപ്പ് ആരംഭിച്ചപ്പോൾ പഞ്ചർ ഷാജി ആയി.വീണ്ടും ലോക്ഡൗൺ വില്ലൻ ആയപ്പോൾ കട പൂട്ടേണ്ടി വന്നു. എങ്കിലും തോൽക്കാൻ മനസ്സില്ലാത്ത ഷാജി കോടഞ്ചേരിയിലെ ഒരു വർക് ഷോപ്പിൽ വെൽഡിങ് തൊഴിലാളിയായി ജോലി നോക്കുകയാണ് ഇപ്പോൾ വെൽഡർ ഷാജി എന്ന പേരിൽ.

‘ഇന്ന് മിന്നൽ ഷാജി’ എന്ന പുതിയ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ആളായി മാറിയ ഷാജി വർഗീസ്.

ഭാര്യ ആനി, മക്കളായ ഗോഡ്സൺ,ഗോഡ് വിൻ, അൽഫോൻസാ എന്നിവരടങ്ങുന്നതാണ് ഷാജിയുടെ കുടുംബം കോടഞ്ചേരി കാഞ്ഞിരപ്പാറയിൽ ആണ് താമസം.

കർണാടകയിൽ നിന്നും വൈക്കോലുമായി കോടഞ്ചേരിയിൽ എത്തിയ ലോറി ഹയർസെക്കൻഡറി സ്കൂളിനു സമീപം താഴ്ന്ന ലൈൻ കമ്പിയിൽ തട്ടി തീപിടിക്കുകയും, തുടർന്ന് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടുകയും ചെയ്തപ്പോൾ, നടു റോഡിൽ വണ്ടി പൊട്ടിത്തെറിച്ച് വൻ ദുരന്തം ഉണ്ടാകാതെ കോടഞ്ചേരി സ്വദേശിയായ ഷാജി വർഗീസ് എന്ന ഷാജി പാപ്പൻ ജീവൻ പണയപ്പെടുത്തി വണ്ടി ഓടിച്ച് സമീപത്തെ ഗ്രാഫ് സ്കൂൾ ഗ്രൗണ്ടിൽ കയറ്റി. വണ്ടി ഗ്രൗണ്ടിനു ചുറ്റും ഉലച്ച് പലവട്ടം ഓടിച്ചു. അതിനാൽ വൈക്കോൽ കെട്ടുകൾ ഗ്രൗണ്ടിൽ വീഴുകയും ലോറിക്ക് തീപിടിച്ചു വൻ ദുരന്തം ഉണ്ടാവുന്നത് ഒഴിവാക്കുകയും ചെയ്തു തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.ഷാജി വർഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

https://chat.whatsapp.com/G0vokB44BqeJ9arirLz5BO

Loading

COMMENT

  • Great Super work welldone Mr. SHAJI

  • Please Post Your Comments & Reviews

    Your email address will not be published. Required fields are marked *