ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷം

മരണശേഷവും ജനങ്ങളുടെ മനസ്സിൽ ജനകീയനായി ജീവിക്കുന്ന നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് തികയുന്നു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തി മരണം പിടിമുറുക്കുമ്പോൾ അദ്ദേഹം അത്രകണ്ട് അവശനായിരുന്നു. രോഗബാധിതനായി വിശ്രമം ആവശ്യമുള്ള ഘട്ടങ്ങലിൽ പോലും തന്നിലെ രാഷ്ട്രീയ പ്രവർത്തകനോട് അങ്ങേയറ്റം നീതിപുലർത്തി അദ്ദേഹം ജനങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിച്ചു. ഉമ്മൻചാണ്ടി വിട പറഞ്ഞപ്പോൾ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ഒരു യുഗമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ അവസാനിച്ചത്. കെ എസ് യു വിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന അദ്ധ്യക്ഷസ്ഥാനം വഹിച്ച് ഒരു തലമുറയെ ആവേശത്തോടെ നയിച്ചു. തുടർച്ചയായി അര നൂറ്റാണ്ടിലേറെ കാലം നിയമസഭാ സമാജികനായി പുതുപ്പള്ളിയെ പ്രതിനീധികരിച്ചു. ഇന്നും പുതുപ്പള്ളിയുടെ ജീവനാഢി ഉമ്മൻചാണ്ടിതന്നെയെന്ന് പ്രിയപ്പെട്ടവർ പറയും.

രാവിലെ 10 മണി മുതൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജൂലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3.30ന് അതേ വേദിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.എം.ഹസ്സന്‍ നിര്‍വ്വഹിക്കും. ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഡോ.ശശി തരൂര്‍ എം.പി നിര്‍വ്വഹിക്കും. ജീവകാരുണ്യ മേഖലയില്‍ പ്രശംസനീയ പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി കാരുണ്യ പുരസ്‌കാരം സമ്മാനിക്കുന്നത്.

Sorry!! It's our own content. Kodancherry News©