ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരാണ്ട്
ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
ചൂരൽമല- മുണ്ടക്കൈ ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ പുനരധിവാസം. ഇന്നും ദുരന്തബാധിതരായ മനുഷ്യർ പെരുവഴിയിലാണ്. സർക്കാരും വിവിധ സംഘടനകളും വീടുകൾ വെച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പുരനധിവാസം ഇപ്പോഴും അകലെയാണ്. പാടികളിലും ഒറ്റമുറി വീടുകളിലുമാണ് ദുരന്തബാധിതർ ഇന്നും താമസിക്കുന്നത്. തൊഴിൽ ഉപാധിയുൾപ്പെടെ നഷ്ടപ്പെട്ടവർക്കും ദുരിതം തന്നെയാണ്.
വർഷം ഒന്നു കഴിഞ്ഞിട്ടും മേപ്പാടി ദുരന്തത്തിൽ ജീവിതമാർഗം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല. കൃഷിസ്ഥലം നഷ്ടപ്പെട്ടവർക്ക് അത് നൽകാനോ ടാക്സി വാഹനങ്ങൾ ഓടിച്ചു ജീവിച്ചിരുന്നവർക്ക് പകരം വാഹനങ്ങൾ നൽകാനോ സർക്കാർ ഇതേവരെ ഒന്നും ചെയ്തിട്ടില്ല. കിടപ്പാടവും ജീവിത മാർഗവും നഷ്ടപ്പെട്ടവരുടെ ഭാവി ഇരുട്ടിലാണ്. രാവിലെ വെള്ളാർമല സ്കൂളിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വെള്ളാർമല സ്കൂൾ നിലവിൽ മേപ്പാടിയിലാണ് പ്രവർത്തിക്കുന്നതെന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ പറഞ്ഞു. കുടുംബങ്ങളുള്ള ഭാഗത്തേക്ക് സ്കൂൾ എത്തിയാൽ കുട്ടികൾക്ക് സൗകര്യപ്രദമാവുമെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. മരിച്ച കുട്ടികളുടെ ചിത്രങ്ങളടങ്ങിയ ബോർഡ് പ്രദർശിപ്പിച്ചുകൊണ്ടാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കുട്ടികളെ അനുസ്മരിച്ചത്.