പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ

കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴ്മാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഒരു മാസത്തോളമായിട്ടും മണ്ണും,കോറി വേസ്റ്റും നിരത്തി റോഡ് യാത്രയോഗ്യമാക്കാത്തത് കാരണം യാത്രക്കാർ ദുരിതത്തിൽ.

കലുങ്ക് നിർമ്മിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിന്റെ ഇരുഭാഗത്തും സ്വന്തം ചിലവിൽ കോറിവേസ്റ്റ് നിരത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ രണ്ട് മാസമായി നടക്കുന്ന അനുബന്ധ റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടി പൂർണ്ണമായും മണ്ണ് നിരത്താത്തതിനാൽ മഴയിൽ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായി.

നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസ്സും മറ്റു നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന ഈറോഡ് കരാറുകാരന്റെ അനാസ്ഥത മൂലവും അശാസ്ത്രീയമായ പണികളാലും പൊതുജനങ്ങളും വിദ്യാർത്ഥികളും പൊറുതിമുട്ടിയിരിക്കുകയാണ് . മറ്റ് പല വഴികളിലൂടെ കറങ്ങി പോകേണ്ടതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ സമയത്തിന് സ്കൂളിൽ എത്താൻ പോലും സാധിക്കാറില്ല.

ഗ്രാമപഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് പണി പൂർത്തീകരിക്കാത്ത കരാറുകാരന്റെയും, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെയും കെടുകാര്യസ്ഥത മൂലവും, പ്രവർത്തികൾ അനന്തമായി നീളുന്നതും കാരണം പൊതുജനങ്ങൾക്ക് യാത്ര സൗകര്യമുണ്ടാക്കി കൊടുക്കാൻ വൈകുന്നത് എന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. എത്രയും പെട്ടെന്ന് അനുബന്ധ റോഡ് നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശരിയായ ദിശ ബോർഡുകൾ ഇല്ലാത്തതിനാൽ പല വാഹനങ്ങളും ഈ റോഡിൽ കൂടി വന്ന് ചെളിയിൽ താഴുന്നത് പതിവാണ്. അനുബന്ധ റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തിയായില്ലെങ്കിൽ പ്രദേശവാസികൾ പഞ്ചായത്ത് എൻജിനീയറിങ് വിങ്ങിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തുമെന്നും അറിയിച്ചു.

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ചില ഭാഗങ്ങളിൽ ടാറിങ് പൂർത്തീകരിക്കാൻ ഉള്ളതിനാൽ ഗതാഗതം നിരോധിക്കുമ്പോൾ കോടഞ്ചേരി യിലേക്കുള്ള ഏക വഴിയാണ് അച്ഛൻകടവ് പൂളപ്പാറ-പൂളവള്ളി റോഡ്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

Sorry!! It's our own content. Kodancherry News©