ചുരം ബൈപ്പാസ് അവലോകന യോഗം ചേർന്നു

താമരശ്ശേരി.വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് – മരുതിലാവ്- തളിപ്പുഴ) റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. താമരശ്ശേരിയിൽ ചേർന്ന യോഗം താമരശ്ശേരി രൂപത അദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

പിഡബ്ല്യുഡി ദേശീയപാതയ്ക്ക് കീഴിലുള്ള കോഴിക്കോട് – മുത്തങ്ങ റോഡ് നാല് വരിപാതയാക്കി വികസപ്പിക്കുന്ന പദ്ധതി യാഥാർത്ഥ്വമാവണമെങ്കിൽ ചുരം റോഡിന് ബൈപ്പാസ് ആണ് പ്രായോഗികമെന്ന് രൂപത ബിഷപ്പ് പറഞ്ഞു. മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമായ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്നും അദ്ധേഹം സൂചിപ്പിച്ചു. ചുരത്തിലെ യാത്രാദുരിതത്തിന് നിർദിഷ്ട ബൈപ്പാസ് അനിവാര്യമാണെന്നും അതിനു വേണ്ടി സംസ്ഥാന സർക്കാർ 2022 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഇതിൻ്റെ സാധ്യത പഠനത്തിനു വേണ്ടി ഫണ്ട് വകയിരുത്തി എന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫ് പറഞ്ഞു.

ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് നാടിനൊപ്പം നിലകൊള്ളുമെന്നും എം എൽ എ പറഞ്ഞു. യോഗത്തിൽ ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിണൽ ഓഫീസർ (RO) ബി.ടി.ശ്രീധര, ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി, കൺവീനർ ടി ആർ ഓമനക്കുട്ടൻ, ഗിരീഷ് തേവള്ളി, കെ.സി.വേലായുധൻ, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി, സി പി അഷറഫ് വൈത്തിരി, സൈദ് തളിപ്പുഴ, റെജി ജോസഫ്, വി.കെ അഷറഫ്, റാഷി താമരശ്ശേരി, ഷാജഹാൻ തളിപ്പുഴ, പി.കെ.സുകുമാരൻ, സി വി ചാത്തുണ്ണി, ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ സംസാരിച്ചു.

Sorry!! It's our own content. Kodancherry News©