ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും.നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കർ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലിസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാൽപെ പിണങ്ങി ഇറങ്ങിപ്പോയത്.

Sorry!! It's our own content. Kodancherry News©