പ്രചാരണം കഴിഞ്ഞു; ഇന്ന് കൊട്ടിക്കലാശം,വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

യുഡിഎഫിന്റെ കൊട്ടിക്കലാശം തിരുവമ്പാടിയിൽ, രാഹുലും പ്രിയങ്കയും റോഡ് ഷോയിൽ പങ്കെടുക്കും

ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്.

കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.യുഡിഎഫിന്റെ ആവേശം വാനോളം എത്തിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും.

ഇന്ന് രാവിലെ 10:15 ന് അസംപ്ഷന്‍ ജംഗ്ഷന് മുന്നില്‍ നിന്നും ചുങ്കം ജംഗ്ഷന്‍ വരെയും, വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്കും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കൊട്ടിക്കലാശം ആവേശമാക്കാനാണ് യുഡിഎഫ് ശ്രമം.

എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. ശേഷം ബത്തേരി ടൗണില്‍ നടക്കുന്ന കലാശക്കൊട്ടിലും നവ്യ ഹരിദാസ് പങ്കെടുക്കും.ചേലക്കരയില്‍ ഇതുവരെ കാണാത്ത കാടിളക്കിയ പ്രചാരണമാണ് ഇത്തവണ കണ്ടത്. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു എല്‍ഡിഎഫ് പ്രചാരണം.

ഭരണവിരുദ്ധ വികാരമാണ് പ്രധാനമായും യുഡിഎഫും എന്‍ഡിഎയും പ്രധാന പ്രചാരണ വിഷയമാക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ മണ്ഡലത്തിലുണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്, മുള്ളൂര്‍ക്കര, വരവൂര്‍ ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം ചേലക്കരയിലെത്തും. യു ആര്‍ പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും കലാശക്കൊട്ടില്‍ അണിനിരക്കും.

Sorry!! It's our own content. Kodancherry News©