ഉന്നതി സൂപ്പർ ലീഗ് മത്സരങ്ങൾ വട്ടച്ചിറയിൽ നടത്തി
കോടഞ്ചേരി:ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വട്ടച്ചിറ കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ സമീപത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സമനിലയിലെത്തിയ ഇരു ടീമുകളും ഒടുവിൽ പെനാൽടി ഷൂടൗട്ടിൽ ടീം ബെലിയാരംസ് എഫ്.സി തുഷാരഗിരി എഫ്.സിയെ ഒരു ഗോളിന് പിന്നിലാക്കിക്കൊണ്ട് 6 ഗോളുകൾക്ക് വിജയികളായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും,ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും കളിക്കാരെ പരിചയപ്പെട്ടു.

മികച്ച കളിക്കാരനായി തുഷാരഗിരി എഫ്. സിയിലെ വിമലിനേയും മികച്ച ഗോൾ കീപ്പറായി ബെലിയാരംസ് എഫ്. സിയിലെ മനുവിനേയും തിരഞ്ഞെടുത്തു.
നശാമുക്ത് ഭാരത് അഭിയാൻ കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിക്ക് വി.കെ.സി ഗ്രൂപ്പും പിന്തുണയേകി. വട്ടച്ചിറ, ചെമ്പുകടവ്, തെയ്യപ്പാറ , മേലെ പൊന്നങ്കയം തുടങ്ങിയ ഉന്നതികളിലെ ക്ലബുകൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
ശരീരത്തിനും മനസ്സിനും ഹാനികരമാകുന്ന ലഹരിപദാർത്ഥങ്ങൾക്കെതിരെ കായിക ശീലങ്ങളെ ലഹരിയാക്കുക എന്ന ആശയം മുൻനിർത്തിയാണ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചത്.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡി. സി റേഞ്ചേഴ്സ് എഫ്. സി മത്സരത്തിൽ മാറ്റുരച്ചത് പ്രധാന ആകർഷണമായി.
ഫൈനൽ മത്സരത്തിലെ ടീമുകൾ കൂടാതെ ഡി.സി റേഞ്ചേഴ്സ് എഫ്.സി, സ്പാർക്സ് എഫ്.സി എന്നീ ടീമുകളും സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
ലിൻ്റോ ജോസഫ് എം. എൽ.എ കിക്കോഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജമീല അസീസ് വൈകീട്ട് നടന്ന സമാപന ചടങ്ങിൽ അതിഥിയായി. വാർഡ് മെമ്പർമാരായ റോസിലി മാത്യു, സിസിലി ജേക്കബ്, ചിന്ന അശോകൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസർ, കോടഞ്ചേരി മേഖല എക്സ്റ്റൻഷൻ ഓഫീസർ സലീഷ്, പേരാമ്പ്ര മേഖല എക്സ്റ്റൻഷൻ ഓഫീസർ ഷമീർ, ഊര് മൂപ്പൻ അയ്യപ്പൻ, ഡോ. നിജീഷ് എ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം അംഗങ്ങളാണ് പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.
ഇതോട് അനുബന്ധിച്ച് പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിച്ച് ഗുണപ്രദമായ പരിപാടികൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ സൽസമുക്ക് പദ്ധതിയുടെ ഭാഗമായി വട്ടച്ചിറ സാംസ്കാരിക നിലയത്തിൻ്റെ ചുവരിൽ വാൾ പെയിൻ്റിംഗ് നടത്തി. പെയിൻ്റിംഗിന് ശാരൂപ്, അഭി, സാന്ദ്ര, അനുപ്രിയ എന്നിവർ നേതൃത്വം നൽകി.
രാവിലെ 7.30 മുതൽ വൈകീട്ട് 4.30 വരെ നീണ്ടു നിന്ന മത്സരങ്ങളിലുടനീളം പ്രദേശവാസികളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായി.